2021ല്‍ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണക്കാരന്റെ സ്വപ്‌നമായ ഭൂമിയും വീടും യാഥാര്‍ത്ഥ്യമാക്കി. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. പുനര്‍ഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 2782 വീടുകള്‍, 738 ഫ്‌ളാറ്റുകള്‍ എന്നിവ കൈമാറി.
4,56,689 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. അതിദാരിദ്ര്യത്തെ കേരളത്തില്‍ നിന്നും തുടച്ചുനീക്കാനായതും ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കി. രാജ്യത്തെ ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഭരണത്തിന്റെ ശരിയായ സ്വാദ് ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയണം. അടിസ്ഥാനസൗകര്യവികസനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി. ദേശീയ പാത നിര്‍മ്മാണം ഭംഗിയായി നടക്കാന്‍ കാരണം സ്ഥലം ഏറ്റെടുപ്പിന്റെ 25ശതമാനം പൂര്‍ത്തിയായതുകൊണ്ടാണ്. വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മുണ്ടക്കൈ-ചുരല്‍മല പുനരധിവാസത്തില്‍ മാതൃകാ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. 178 വീടുകളില്‍ പൂര്‍ത്തിയാക്കുകയും ബാക്കി വീടുകളുടെ നിര്‍മ്മാണം അതിവേഗത്തില്‍ നടക്കുകയുമാണ്. കേന്ദ്രത്തിന്റെ സഹായം വേണ്ടത്ര ഉണ്ടായില്ല. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ 150 കോടി ബജറ്റില്‍ നീക്കിവെച്ചു. പരാതികള്‍ അറിയിക്കാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചു. ജെ ബി കോശി റിപ്പോര്‍ട്ടിലെ 220 ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. നവകേരളം പടുത്തുയര്‍ത്തുകയാണ് ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രയില്‍ വേഗതയില്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കെ റെയിലിനായി കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇവിടെ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് ചിലര്‍ സമീപിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിലിന് പകരം റീജ്യനൽ റെയിൽ ട്രാൻസ്പോർട്ട് (ആർ. ആർ ടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു ഇതിന് തടസങ്ങൾ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവെ യുമായി യാതൊരു ബന്ധവും പദ്ധതിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞുഇന്ദിരാഗ്യാരണ്ടി സംബന്ധിച്ച ചോദ്യത്തോട് ആദ്യം വയനാട്ടിലെ ശ്രുതിക്ക് വീട് വെച്ചുകൊടുക്കട്ടെ. എന്നിട്ടാവാം മറ്റുകാര്യങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോഴാണ് പറഞ്ഞകാര്യങ്ങള്‍ക്ക് വിലയുണ്ടാവുക. പറഞ്ഞകാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കും എന്ന് അപ്പോഴല്ലേ അറിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: CM releases progress report stating that 97 percent of the 900 promises in the manifesto have been implemented; CM says everyone has experienced the taste of governance















































